കൂട കത്തുമ്പോള്‍ വീട് പുറത്തുനിന്ന് കുറ്റിയിട്ട നിലയില്‍; കിഴക്കന്‍ പേരാമ്പ്രയിലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ്


പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ തെക്കെ നിടൂളി കുഞ്ഞമ്മദ്കുട്ടിയുടെ കൂട കത്തി നശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ്. കൂട കത്തുമ്പോള്‍ വീട് പുറത്തുനിന്ന് കുറ്റിയിട്ടത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി, സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹന്‍ദാസ് ഓണിയില്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ദുരൂഹസാഹചര്യത്തില്‍ കൂട കത്തിയത്. അയല്‍വാസികളാണ് കൂട കത്തുന്നത് കണ്ടത്. കോയയുടെ വീട് പുറത്തു നിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ ഇത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതാണ് സംഭവത്തില്‍ ദുരൂഹതയുണര്‍ത്തുന്നത്. പെരുവണ്ണാമൂഴി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി രാജന്‍ കെ പുതിയെടുത്ത്, മണ്ഡലം സെക്രട്ടറി എന്‍.കെ. കുഞ്ഞബ്ദുല്ല, ഇ.വി. മനോജന്‍, എ.കെ മനോജന്‍, എ വേലായുധന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.