കനത്ത മഴയ്ക്കു സാധ്യത; കോഴിക്കോട് ജില്ലയില്‍ ഒക്ടോബര്‍ ആറ് വരെ യെല്ലോ അലര്‍ട്ട്, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു


കോഴിക്കോട്: കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 2, 3, 4, 5, 6 തീയതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ജില്ലയില്‍ വിവിധയിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ ഘട്ടത്തില്‍ ബന്ധുവീടുകളിലേക്കോ മറ്റു ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ മാറി താമസിക്കാന്‍ തയാറാകണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവരും നേരത്തെ ഉരുള്‍ പൊട്ടല്‍ ഉണ്ടായതോ സാധ്യത ഉള്ളതുമായ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര ശക്തമല്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ മാറി താമസിക്കാന്‍ തയാറാകണം. ആവശ്യമുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ ജില്ലാഭരണകൂടവും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സ്വകാര്യ, പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട ഘട്ടമുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വിവരങ്ങള്‍ക്ക് കോഴിക്കോട് -0495 2372966, കൊയിലാണ്ടി- 0496 2620235, വടകര- 0496 2522361, താമരശ്ശേരി- 0496 2223088, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം- 0495 2371002. ടോള്‍ഫ്രീ നമ്പര്‍ – 1077.