കടകളിൽ പ്രവേശിക്കാൻ മൂന്ന് നിബന്ധനകൾ; പുതിയ ലോക്ഡൗൺ ഇളവുകൾ അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് അർധ രാത്രി മുതലാണ് ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരിക. ഇനിമുതൽ നിയന്ത്രണത്തിന് പുതിയ രീതിയായിരിക്കും. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗൺ ഉപേക്ഷിച്ചു.

പുതിയ കോവിഡ് മാർഗരേഖ പ്രകാരം തിങ്കൾ മുതൽ ശനി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 9.30വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താമെന്നും ഉത്തരവിൽ പറയുന്നു.

പുതുക്കിയ കോവിഡ് മാർഗരേഖപ്രകാരം കടകളിൽ പ്രവേശിക്കാൻ മൂന്ന് നിബന്ധനകളുണ്ട്. രണ്ടാഴ്ച മുമ്പ് ആദ്യ ഡോസ് വാക്സിൻ എടുത്തവരോ 72 മണിക്കൂറിനിടെ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് പോസിറ്റീവായി ഒരുമാസം കഴിഞ്ഞവരോ ആയിരിക്കണം. കടകൾക്ക് പുറമെ ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, വ്യവസായ സ്ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഈ നിബന്ധന ബാധകമാണ്.

കടകളിൽ 25 ചതുരശ്രമീറ്ററിൽ ഒരാൾ എന്ന നിലയിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. കുട്ടികൾക്കും മുതിർന്നവരുടെ കൂടെ പോകാം എന്നും മാർഗരേഖയിൽ പറയുന്നു.

സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയിൽ അഞ്ചുദിവസം പ്രവർത്തിക്കും. മാളുകളിലും ഓൺലൈൻ ഡെലിവെറിക്ക് അനുമതി നൽകിയിട്ടുണ്ട്. റസ്റ്റോറന്റുകൾക്ക് സമീപം തുറന്ന സ്ഥലങ്ങളിലും കാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കാമെന്നും മാർഗരേഖയിൽ പറയുന്നു.

സ്കൂളുകള്‍, കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, തിയേറ്ററുകള്‍ എന്നിവ തുറക്കില്ല. പൊതുപരിപാടികള്‍ക്ക് അനുമതിയില്ല. ആരാധനാലയങ്ങളിൽ വിസ്തീർണം കണക്കാക്കി ആളുകൾ പങ്കെടുക്കണം. വലിയ വിസ്തീർണമുള്ള സ്ഥലങ്ങളിൽ പരമാവധി 40പേർ. വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങിനും 20 പേര്‍ക്ക് മാത്രം അനുമതി. അതേസമയം മത്സരപരീക്ഷകള്‍, റിക്രൂട്ട്മെന്റ്, സ്പോര്‍ട്സ് ട്രയലുകള്‍, സര്‍വകലാശാലാ പരീക്ഷകള്‍ക്കും അനുമതി നൽകിയിട്ടുണ്ട്.

നിയന്ത്രണത്തിന് പുതിയ രീതിയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. പഴയ ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗൺ സമ്പ്രദായം ഉപേക്ഷിച്ചു. വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്തുമ്പോൾ 1000ൽ പത്തിൽ കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് മാർഗരേഖയിൽ പറയുന്നത്. എല്ലാ ബുധനാഴ്ചയും അനുപാതം പുനര്‍നിര്‍ണയിക്കും.