ആലപ്പുഴയിലേത് അരും കൊല: കൊല്ലപ്പെടുമ്പോള്‍ യുവതി ആറുമാസം ഗര്‍ഭിണി; സംഭവത്തില്‍ കാമുകനും മറ്റൊരു കാമുകിയും അറസ്റ്റില്‍


കുട്ടനാട്: ആറുമാസം ഗർഭിണിയായ യുവതിയെ കൈനകരി പള്ളാത്തുരുത്തിക്കു സമീപം ആറ്റിൽത്തള്ളി കൊലപ്പെടുത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. പുന്നപ്ര തെക്ക് തോട്ടുങ്കൽ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ് സദാനന്ദൻ (36), പ്രബീഷിനൊപ്പം കഴിഞ്ഞിരുന്ന കൈനകരി തോട്ടുവാത്തല പതിശേരിൽ രജനി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 10നു രാത്രിയാണ് അനിതയുടെ മൃതദേഹം പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം ആറ്റിൽ കണ്ടെത്തിയത്. നെടുമുടി പൊലീസ് അജ്ഞാത മൃതദേഹമായി കണക്കാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അനിതയുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ സഹോദരൻ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം കഴിഞ്ഞതോടെയാണ് കൊലപാതകമാണെന്നു വ്യക്തമായത്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്:

ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രജനിയെ 2 വർഷം മുൻപു സമൂഹമാധ്യമത്തിലൂടെയാണ് പ്രബീഷ് പരിചയപ്പെട്ടത്. ഡ്രൈവറായ പ്രബീഷ് രജനിയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. 6 മാസം മുൻപ് ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയ പ്രബീഷ് അനിതയുമായി പരിചയത്തിലായി. ഭർത്താവുമായി പ്രശ്നമുണ്ടായതിനെത്തുടർന്ന് ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. അനിത ആ സമയത്തു പാലക്കാട്ട് ജോലി ചെയ്യുകയായിരുന്നു. ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അനിതയുടെ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല.

ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. രജനിയും അനിതയും എതിർത്തു. തുടർന്നാണ് അനിതയെ ഒഴിവാക്കാൻ തീരുമാനിച്ചത്. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അനിതയെ 9നു വൈകിട്ട് നാലോടെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. രജനിയുടെ വീട്ടിൽ ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്.

ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്. വീടിനു സമീപത്തെ നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോൾ പ്രബീഷും വള്ളത്തിൽ കയറാൻ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടർന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങുകയായിരുന്നു. വെള്ളത്തിൽ വീണശേഷമാണ് അനിത മരിച്ചത്.

മരണം കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായ ശേഷം 5 മണിക്കൂറിനുള്ളിൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രബീഷ് പലരെയും ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചിരുന്ന തോക്കുകൾ, കൃത്യം നടത്തിയപ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പ്രതികളുടെയും അനിതയുടെയും ഫോണുകൾ, മൃതദേഹം ആറ്റിൽ തള്ളാൻ ഉപയോഗിച്ച വള്ളം എന്നിവയും കസ്റ്റഡിയിലെടുത്തു.