മിനി നമ്പ്യാരും സന്തോഷും സുഹൃത്തുക്കൾ, സൗഹൃദം എതിർത്തതോടെ കൊല്ലാൻ ഗൂഢാലോചന; കണ്ണൂരില്‍ ഓട്ടോഡ്രൈവർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ


കണ്ണൂർ: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ.കെ രാധാകൃഷ്ണന്റെ ഭാര്യമാതമംഗലം സ്വദേശി മിനി നമ്പ്യാരാണ് അറസ്റ്റിലായത്. കേസിൽ രാധാകൃഷ്ണനെ വെടിവച്ച, ഒന്നാം പ്രതി സന്തോഷുമായി ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ചൊവ്വാഴ്ച പരിയാരം ഇൻസ്‌പെക്ടർ എം.പി വിനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ വനിതാ പോലീസ് ഉൾപ്പെടെയുള്ള പോലീസ് സംഘമെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ മൂന്നാം പ്രതിയാണ് മിനി.

സമൂഹമാധ്യമങ്ങളിൽ സജീവമായ മിനി ബിജെപി പ്രവര്‍ത്തകയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ഈ കേസിൽ തോക്ക് നൽകിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 2025 മാര്‍ച്ച് 20നാണ് രാധാകൃഷ്ണന്‍ കൊല്ലപ്പെട്ടത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്‍റെ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മിനി നമ്പ്യാരും സന്തോഷും നേരത്തെ സുഹൃത്തുക്കളായിരുന്നു. മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു.

Description: Wife arrested in Kannur auto driver's death case