വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; പ്രതിയുടെ വീഡിയോ സന്ദേശം പുറത്ത്, സോണൽ മാനേജരുടെ നിർദേശ പ്രകാരം സ്വർണം പണയപ്പെടുത്തിയതെന്ന് വിശദീകരണം


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ പണയ സ്വർണ്ണം തട്ടിപ്പ് കേസിലെ ഒളിവിൽ കഴിയുന്ന പ്രതി മുൻ മാനേജർ മധു ജയകുമാർ വീഡിയോ സന്ദേശം പുറത്ത് വിട്ടു. ബാങ്കിൻ്റെ സോണല്‍ മനേജറുടെ നിർദ്ദേശ പ്രകാരമാണ് സ്വർണം പണയം വെച്ചതെന്നാണ് മധു വീഡിയോ സന്ദേശത്തില്‍ പറയുന്നത്.

ചാത്തൻ കണ്ടത്തില്‍ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം പണയപ്പെടുത്തിയതെന്നും ഒരു വർഷം മുമ്പ് അരുണ്‍ എന്ന സോണല്‍ മാനേജരാണ് ഇവരെ ബാങ്കിലേക്ക് പറഞ്ഞ് വിട്ടതെന്നും. എല്ലാ ബ്രാഞ്ചുകള്‍ക്കും സോണല്‍ മാനേജർ നിർദ്ദേശം നല്‍കിയിരുന്നുവെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

എട്ട് ശതമാനം പലിശയ്ക്ക് അഗ്രി കള്‍ച്ചറല്‍ ലോണ്‍ ആയാണ് പണയം വച്ചതെന്ന് മധു പറയുന്നു. ആദ്യം പണയം വെച്ചത് മലപ്പുറം ബ്രാഞ്ചിലാണ്. 25 ലക്ഷത്തിനാണ് പണയം വെച്ചത്. ഒരാളുടെ പേരില്‍ 1 കോടി വരെ പണയം കൊടുത്തിട്ടുണ്ട്. മലപ്പുറം, മഞ്ചേരി, വടകര കോഴിക്കോട്, സുല്‍ത്താൻ ബത്തേരി, താമരശ്ശേരി ബ്രാഞ്ചുകളില്‍ ഈ ഗ്രൂപ്പിൻ്റെ ഗോള്‍ഡ് ലോണ്‍ ഉണ്ട്. ഇവർക്ക് നിയമ പ്രകാരം അഗ്രി കള്‍ച്ചറല്‍ ലോണ്‍ കൊടുക്കാൻ പാടില്ല. നിലവിലെ മാനേജർ ഇർഷാദിന് ചാത്തൻ കണ്ടി ഗ്രൂപ്പുമായി ബന്ധമുണ്ട്.

താൻ തട്ടിപ്പ് നടത്തി മുങ്ങിയതല്ല, അവധിയെടുത്താണ് വടകരയില്‍ നിന്ന് പോയത്. അവധി എടുക്കുന്നത് സംബന്ധിച്ച്‌ ഔദ്യോഗികമായി ഇ-മെയില്‍ വഴി അറിയിച്ചിരുന്നുവെന്നും മധു ജയകുമാ‍ർ വീഡിയോ സന്ദേശത്തില്‍ പറ‌ഞ്ഞു.

വൻ സ്വർണ പണയ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. വടകര സിഐയുടെ നേതൃത്വത്തില്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 42 അക്കൗണ്ടുകളിലായി പണയം വെച്ച 26.24 കിലോ സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തിയിരുന്നു. മുൻ മാനേജറായ മധു ജയകുമാർ ഇത് തട്ടിയെടുത്ത് മുങ്ങിയെന്നാണ് പൊലീസ് സംശയിച്ചത്. ഇയാള്‍ക്കായി പൊലീസ് തമിഴ്‌നാട്ടിലടക്കം തെരച്ചില്‍ നടത്തുന്നതിനിടെയാണ് വീഡിയോ സന്ദേശം പ്രതി പുറത്തുവിട്ടത്.

കഴിഞ്ഞ മാസം ഉണ്ടായ സ്ഥലംമാറ്റമാണ് തട്ടിപ്പ് പൊളിയാൻ കാരണം. പുതുതായെത്തിയ മാനേജർ നടത്തിയ റീ അപ്രൈസല്‍ നടപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉടൻ ബാങ്ക് ഹെഡ് ഓഫീസിലും പൊലീസിലും വിവരം അറിയിച്ചു. അപ്പോഴേക്കും ഫോണ്‍ സ്വിച്ച്‌ ഓഫാക്കി പ്രതി മുങ്ങിയിരുന്നു. മധു ജയകുമാർ ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങളും അന്വേഷണ സംഘം എടുത്തിട്ടുണ്ട്.