പുഴയില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ പുതഞ്ഞു; പാലക്കാട് രണ്ട് സുഹൃത്തുക്കളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം


പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുക്കൈപ്പുഴയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ് (19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍ (18) എന്നിവരാണ് മരിച്ചത്.

വീടിനടുത്ത് തന്നെയുള്ള പുഴയിലാണ് യുവാക്കള്‍ മുങ്ങിമരിച്ചത്. പുഴയോരത്തെ ഇക്കോ വില്ലേജിന് പിന്‍വശത്തുള്ള കടവില്‍ രാവിലെ 11 മണിയോടെയാണ് യുവാക്കള്‍ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ പുഴയിലെ കുഴിയുള്ള ഭാഗത്ത് ചെളിയില്‍ പുതഞ്ഞാണ് അപകടമുണ്ടായത്.

കുളിക്കാന്‍ പോയി ഒരുപാട് സമയം കഴിഞ്ഞിട്ടും ഇരുവരെയും കാണാതായതോടെയാണ് സുഹൃത്തുക്കളും നാട്ടുകാരും അന്വേഷിച്ച് എത്തിയത്. തിരച്ചില്‍ നടത്തിയെങ്കിലും ഇവര്‍ക്ക് യുവാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചിറ്റൂര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

ചിറ്റൂരില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സ് സംഘത്തിന്റെ തിരച്ചിലിനൊടുവില്‍ വൈകീട്ട് നാലരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മലമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരായിരുന്നു മരിച്ച യുവാക്കള്‍. മൃതദേഹങ്ങള്‍ ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്യും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.