വളപട്ടണത്തിന് സമീപം ട്രെയിന്‍തട്ടി രണ്ട് പേര്‍ മരിച്ചു; ആത്മഹത്യയെന്ന് സംശയം


കണ്ണൂര്‍: വളപട്ടണത്തിനു സമീപം ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. മരിച്ചവരില്‍ അരോളി സ്വദേശി പ്രസാദ് (52) എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച രണ്ടാമന്‍ ധര്‍മശാല സ്വദേശിയാണെന്നാണ് വിവരം.

നൂറുമീറ്റര്‍ വ്യത്യാസത്തിലാണ് ഇരുമൃതദേഹങ്ങളും കാണപ്പെട്ടത്. ആന്തൂര്‍ നഗരസഭയിലെ ധര്‍മ്മശാലയില്‍ പ്ലൈവുഡ് കമ്പനി ചുമതലക്കാരനായി ജോലി ചെയ്യുകയാണ് പ്രസാദ്.

പ്രസാദിന്റെ ഇരുചക്ര വാഹനം സംഭവ സ്ഥലത്തിന് സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹങ്ങള്‍ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ ഗോപാലനാണ് പ്രസാദിന്റെ അച്ഛന്‍. അമ്മ: കാര്‍ത്ത്യായനി.