ചക്കിട്ടപ്പാറ നരേന്ദ്രദേവ് കോളനിയില്‍ ആദിവാസി സ്ത്രീയുടെ മരണം; മകന്‍ കസ്റ്റഡിയില്‍


പെരുവണ്ണാമൂഴി: മുതുകാട് നരേന്ദ്ര ദേവ് കോളനിയില്‍ ആദിവാസി സ്ത്രീ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ട സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അനീഷിനെ പെരുവണ്ണാമൂഴി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്ന സൂചനയെത്തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുന്നത്.

ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ അമ്പലക്കുന്ന് ജാനുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിക്കുകളുണ്ടെന്ന് കണ്ടെത്തിയതായാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ഫൊറന്‍സിക് സര്‍ജനില്‍നിന്ന് എസ്.ഐ ആര്‍.സി ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൂടുതല്‍ വിവരങ്ങള്‍ തേടി.

മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്നും സ്ത്രീ മരിച്ച നിലയില്‍ കണ്ടതിന്റെ തലേദിവസം രാത്രി വീട്ടില്‍ മകനുമായി ഒരു സംഘര്‍ഷം ഉണ്ടായിരുന്നതായും സമീപവാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

മകന്‍ ജാനുവിനെ വടികൊണ്ട് അടിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. അമ്മയും മകനും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണന്നുമാണ് പറയുന്നത്. വിവരങ്ങള്‍ ശേ
ഖരിക്കുന്നതിനിടെ അനീഷ് പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെത്തുടര്‍ന്നാണ് പോലീസ് വിശദമായി അന്വേഷണം തുടങ്ങിയത്.

summary: tribal woman died in narendra dev colony while her son is in custody