വിദ്യാർത്ഥികളെ ആവേശത്തിലാക്കാൻ ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചു, ബസിന് തീ പിടിച്ചു; കൊല്ലം പെരുമൺ കേളേജിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്


കൊല്ലം: വിനോദയാത്ര പുറപ്പെടും മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് ആഘോഷം. പൂത്തിരിയില്‍ നിന്നുളള തീ ബസിന് മുകളിലേക്ക് പടര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. കൊല്ലം പെരുമണ്‍ ഗവ. എന്‍ജിനീയറിങ് കോളജിലാണ് പൂത്തിരി ആഘോഷം നടന്നത്. ഒരാഴ്ച മുന്‍പു നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ജൂണ്‍ 26നാണ് പൂത്തിരി കത്തിച്ചുളള ആഘോഷം നടന്നത്. മെക്കാനിക്കൽ എന്‍ജിനീയറിങ് വിദ്യാർഥികളുമായി വിനോദയാത്ര പുറപ്പെടും മുന്‍പ് ബസിന് മുകളിലാണ് പൂത്തിരി കത്തിച്ചത്. വിദ്യാര്‍ഥികളെ ആവേശത്തിലാക്കാന്‍ ബസ് ജീവനക്കാര്‍ തന്നെയാണ് പൂത്തിരി കത്തിച്ചതെന്നാണ് വിവരം. പൂത്തിരിയില്‍ നിന്നുളള തീ ബസിന് മുകളിലേക്ക് പടര്‍ന്നതാണ് അപകടമുണ്ടാക്കിയത്. വാഹനങ്ങൾ തമ്മിൽ നടത്തിയ മത്സര പ്രകടനത്തിനിടെയായിരുന്നു അപകടം. ജീവനക്കാർ തന്നെ ബസിന്റെ മുകളിൽ കയറി വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. തീ മറ്റ് ബസുകളിലേക്കു പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

അധ്യാപകർ വിലക്കിയിട്ടും ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. കേരളത്തിന് പുറത്തേക്ക് വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയിരിക്കുകയാണ് ബസ്. തിരിച്ചെത്തിയാൽ നടപടി ഉണ്ടാകുമെന്ന് മോട്ടര്‍വാഹന ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധ നിയമലംഘനത്തിന് ഈ ബസിനെതിരെ നടപടി എടുത്തിട്ടുണ്ട്.