ഇന്ത്യയിൽ തുടരാനാവുക നാളെ വരെ മാത്രം; പാക് പൗരത്വമുള്ള വടകര, കൊയിലാണ്ടി സ്വദേശികളായ മൂന്ന് പേർക്ക് രാജ്യം വിടാൻ നിർദേശം
വടകര: രണ്ട് വടകര സ്വദേശികളും ഒരു കൊയിലാണ്ടി സ്വദേശിയുമുൾപ്പെടെ പാക് പൗരത്വമുള്ള മൂന്ന് പേരോട് രാജ്യം വിടാൻ നിർദേശം. വടകര സ്വദേശിയായ ഖമറുന്നീസ, സഹോദരി അസ്മ, കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ,
എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്.
കറാച്ചിയില്‍ കച്ചവടം നടത്തിയിരുന്ന വടകര സ്വദേശികളുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993-ലാണ് കേരളത്തില്‍ എത്തിയത്. കണ്ണൂരില്‍ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022-ലാണ് വടകരയില്‍ എത്തിയത്. അസ്മ ചൊക്ലിയിലാണ് താമസം. 2024-ല്‍ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്. കൊയിലാണ്ടി ബീച്ച് റോഡിൽ താമസിക്കുന്ന പാക് പൗരത്വമുള്ള ഹംസയ്ക്കും രാജ്യം വിടണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി. ഇവർക്ക് നാളെ വരെ നാട്ടിൽ തുടരാനാണ് അനുവദിയുള്ളത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും നാടുവിടാനുള്ള നിര്‍ദ്ദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വടകര സ്വദേശികളായ ഖമറുന്നീസ, അസ്മ എന്നിവർക്കും കൊയിലാണ്ടി സ്വദേശി ഹംസയ്ക്കും നോട്ടിസ് നൽകിയത്. എപ്രിൽ 27 നകം രാജ്യം വിട്ടില്ലയെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസിന് നീങ്ങേണ്ടി വരും എന്നാണ് സൂചന.
പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികളുടെ ഭാഗമായി ഇന്ത്യയിലെത്താനായി പാക് പൗരന്മാര്‍ക്ക് നല്‍കിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കിയിരിക്കുകയാണ്. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസകളും റദ്ദാക്കി. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടണം. അല്ലാത്തവര്‍ക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാകുക.
Summary: Three Pakistani nationals from Vadakara and Koyilandy asked to leave the country