സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിന്റെ പേരില്‍ താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; സംഘത്തിലെ രണ്ടാം പ്രതിയും പിടിയില്‍


താമരശ്ശേരി: താമരശ്ശേരിയില്‍ നിന്നും മാസങ്ങള്‍ക്കുമുമ്പ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിന്റെ പേരില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. പെരുമണ്ണ പെരിങ്ങോട്ടുപറമ്പ് വീട്ടില്‍ നൗഷാദ് അലി (33)യെ ആണ് കോഴിക്കോട് റൂറല്‍ എസ്.പി. ആര്‍ കറപ്പസ്വാമി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷ്റഫിനെ തട്ടി കൊണ്ട് പോയ കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്ത് നിന്നും ഇന്നലെ വൈകിട്ടാണ് നൗഷാദ് അലിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.

കേസിലെ ഒന്നാം പ്രതിയായ കൊടിയത്തൂര്‍ എള്ളങ്ങല്‍ അലി ഉബൈറാന്‍, സഹോദരന്മാരായ ഷബീബ് റഹ്മാന്‍, മുഹമ്മദ് നാസ്, മലപ്പുറം രണ്ടത്താണി സ്വദേസി മുഹമ്മദ് ജൗഹര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

റിമാണ്ടിലായിരുന്ന അലി ഉബൈറാനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ഇതിനിടെയാണ് രണ്ടാം പ്രതിയായ നൗഷാദ് അലി പിടിയിലായത്. ഇരുവരേയും താമരശ്ശേരി കോടതിയില്‍ ഹാജറാക്കി റിമാണ്ട് ചെയ്തു.