പൈപ്പ് ചോര്‍ച്ചയടക്കാന്‍ എടുത്ത കുഴികള്‍ മൂടിയില്ല; കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിലെ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി


പേരാമ്പ്ര: കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിലെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള പൈപ്പിന്റെ ചോര്‍ച്ചയടക്കാന്‍ എടുത്ത കുഴികള്‍ മൂടാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. പലയിടത്തും ചോര്‍ച്ച പൂര്‍ണമായും അടക്കാത്തതും കുഴികള്‍ മൂടാത്തതും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതായാണ് പരാതി.

കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ കമ്മ്യൂണിറ്റി ഹാളിന് സമീപവും ലാസ്റ്റ് പന്തിരിക്കര ഭാഗത്തുമാണ് കുഴികള്‍ നികത്താതെ മണ്ണ് റോഡിലേക്ക് തള്ളി നില്‍ക്കുന്നത്. കുഴിയെടുത്ത സ്ഥലത്ത് വേണ്ടത്ര അപായ സൂചക ബോര്‍ഡുകളും സ്ഥാപിചിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

വഴി വിളക്കുകള്‍ ഇല്ലാത്ത റോഡില്‍ രാത്രി സമയങ്ങളില്‍ കാര്‍നടയാത്രക്കാരുള്‍പ്പെടെ അപകടത്തില്‍പ്പെടാന്‍ സാദ്ധ്യതയേറെയാണ്. എത്രയും പെട്ടന്ന് റോഡിലെ കുഴികള്‍ മൂടി അപകട സാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.