കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തുചാടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു


കൊടുവള്ളി: കൊടുവള്ളിയില്‍ കളിച്ചു കൊണ്ടിരിക്കെ കിണറ്റില് വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല് മുഹമ്മദ് കോയയുടെ ഭാര്യ റംല ആണ് മരിച്ചത്. നാല്‍പ്പത്തെട്ട് വയസ്സായിരുന്നു.

തിങ്കള്‍ഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. റംലയുടെ മകന്‍ അസീസിന്റെ മൂന്ന് വയസുകാരനായ മകന്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റില് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ഇതു കണ്ട റംല കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു.

ശബ്ദം കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ കിണറ്റിലെ പൈപ്പില് പിടിച്ച് നില്ക്കുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. അപ്പോഴാണ് റംലയെ കിണറ്റില് വീണുകിടക്കുന്നത് കണ്ടെത്തിയത്. നരിക്കുനിയില്‍ നിന്ന് അഗ്‌നിശമന സേനയെത്തി കരയ്‌ക്കെത്തിച്ചെങ്കിലും റംലയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മക്കള്‍: അബ്ദുല്‍ അസീസ്, നുസ്രത്ത് ബീവി. മരുമക്കള്‍: മുഹമ്മദ് ഷഹീദ്, ജംഷീദ. സഹോദരങ്ങള്‍: മുഹമ്മദലി, അബ്ദുല്‍ കരീം, അബൂബക്കര്‍, നഫീസ.

summary: the house wife died while rescuing the child who fell into the well