വടകരയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയ യാത്രാസംഘത്തിലെ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി


ഇടുക്കി: വടകരയില്‍ നിന്ന് പോയ ടൂറിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്ന മൂന്നാറില്‍ മണ്ണിടിച്ചിലില്‍ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ വട്ടവട റോഡിന് അര കിലോമീറ്റര്‍ താഴെ മണ്ണില്‍ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് മുത്തപ്പന്‍കാവ് സ്വദേശി കല്ലട വീട്ടില്‍ രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം ആണ് രൂപേഷ് മൂന്നാറില്‍ എത്തിയത്. ഭാര്യയും മകളെയും പിതാവിനെയും രക്ഷപ്പെടുത്തിയ ശേഷം വാഹനത്തില്‍ കയറുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു.

സംസ്ഥാനപാതയിലെ പുതുക്കുടിയില്‍ വെച്ച് ഇന്നലെയാണ് കോഴിക്കോട് സ്വദേശിയായ രൂപേഷിനെ കാണാതായത്.

ഇയാള്‍ക്കൊപ്പം ഒഴുകിപ്പോയ വാഹനം കണ്ടെത്തിയിരുന്നു. കാട്ടാനയുടെ ശല്യവും കനത്ത മഴയും മൂലം ഇന്നലെ നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് ഏഴുമണിയോടെ പുനരാരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

മഴയും മണ്ണിടിച്ചിലും ഇനിയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.