ആ ചിരികൾ ഇനിയില്ല; ഇരിട്ടി പടിയൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥിനികളുടേയും മൃതദേഹം കണ്ടെത്തി


കണ്ണൂർ: പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥിനികളുടേയും മൃതദേഹം കണ്ടെത്തി. ഇരിക്കൂർ കോളേജ് ബിരുദ വിദ്യാർത്ഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യ(21), മട്ടന്നൂർ എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാന(28) എന്നിവരാണ് മരിച്ചത്. രാവിലെയാണ് ഷഹർബാനയുടെ മൃതദേഹം കിട്ടിയത്. തുടർന്ന് ഉച്ചയോടെ സൂര്യയുടെ മൃതദേഹവും ലഭിച്ചു.

ഇവർ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും അകലെയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്‌നിരക്ഷാ സേനയിലെ സ്‌കൂബാ ഡൈവർമാർ വ്യാഴാഴ്ച്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ അപകടമുണ്ടായ സ്ഥലത്തു നിന്നും കുറച്ചകലെയായി കണ്ടെത്തിയത്. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനിയായിരുന്നു ഷഹർബാന.

ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. സഹപാഠിയുടെ പടിയൂർ പൂവത്തെ വീട്ടിൽ എത്തിയ ഇവർ പുഴക്കരയിൽ നിന്ന് മൊബൈലിൽ ചിത്രങ്ങൾ പകർത്തിയ ശേഷം വാട്ടർ അതോറിറ്റിയുടെ ടാങ്കിന് സമീപം പുഴയിൽ ഇറങ്ങി. സമീപത്ത് നിന്നും മത്സ്യം പിടിക്കുന്നവരും ടാങ്കിനു മുകളിലുണ്ടായിരുന്ന വാട്ടർഅതോറിറ്റി ജീവനക്കാരനും വിലക്കിയിരുന്നു. ഇത് അവ​ഗണിച്ചാണ് ഇവർ പുഴയിലേക്ക് ഇറങ്ങിയത്.