‘മിനിമം കൂലി നൽകാതെ കേന്ദ്ര- കേരള സർക്കാരുകൾ ആശവർക്കർമാരെ കഷ്ടപ്പെടുത്തുന്നു’; വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്
വില്ല്യാപ്പള്ളി: നമ്മുടെ നാടിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആശാവർക്കർമാരുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും തൊഴിൽ നിയമത്തിന്റെ പരിധിയിൽപ്പെടുത്താതെയും മിനിമം കൂലി നൽകാതെയും ആശവർക്കർമാരെ കഷ്ടപ്പെടുത്തുകയാണ് കേന്ദ്ര- കേരള സർക്കാരുകൾ ചെയ്യുന്നതെന്ന് കെ.പി.സി.സി മെമ്പർ അച്യുതന്‍ പുതിയെടുത്ത്. വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഒന്നര മാസത്തോളമായി സെക്രട്ടേറിയേറ്റിന് മുമ്പിൽ സമരം നടത്തുന്ന ആശവർക്കർമാരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യാതെ വേതനവ്യവസ്ഥകളടക്കമുള്ള അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് സമരം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് തൊഴിലാളികളുടേതെന്ന അവകാശപ്പെടുന്ന കേരള സർക്കാർ ചെയ്യേണ്ടതെന്നും അദ്ധേഹം പറഞ്ഞു. വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.പി ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

ടി.ഭാസ്കരൻ, എൻ.ശങ്കരൻ, എം.പി വിദ്യാധരൻ, പൊന്നാറത്ത് മുരളീധരൻ, വി.ചന്ദ്രൻ, അജ്മൽ മേമുണ്ട, വി.മുരളീധരൻ, ദിനേശ് ബാബു കൂട്ടങ്ങാരം, സുനിത.ടി.കെ, വി.കെ കുഞ്ഞിമ്മൂസ, വി.കെ.ബാലൻ, സന്തോഷ് കച്ചേരി, ബാബു പാറേമ്മൽ എന്നിവർ പ്രസംഗിച്ചു. വില്ല്യാപ്പള്ളിയിലെ ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഭരണസമിതിക്കുള്ള നിവേദനം വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ മുരളിക്ക് മണ്ഡലം പ്രസിഡണ്ട് സി.പി ബിജു പ്രസാദ് കൈമാറി.
Description: Solidarity with the struggle of Asha workers; Villiyapally Mandal Congress Committee