കോഴിക്കോട് ചെരുപ്പ് കടയുടെ മറവിൽ നിരോധിത പുകയില ഉല്പന്നങ്ങളുടെ വിൽപ്പന; ആറ് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ


കോഴിക്കോട്: ആറ് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 11000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി. കൊടുവള്ളി മടവൂര്‍മുക്ക് കിഴക്കേ കണ്ടിയില്‍ മുഹമ്മദ് മുഹസിന്റെ (33) വീട്ടില്‍ ശനിയാഴ്ച രാത്രി 11 മണിയോടെ നടത്തിയ പരിശോധനയിലാണ് കൊടുവള്ളി പൊലീസ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്.

9750 പാക്കറ്റ് ഹാന്‍സ്, 1250 പാക്കറ്റ് കൂള്‍ ലിപ് എന്നിവയാണ് പിടിച്ചെടുത്തത്. ഇയാളുടെ നരിക്കുനിയിലുള്ള ചെരുപ്പു കടയിലും ശനിയാഴ്ച ഉച്ചയ്ക്ക് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും 890 പാക്കറ്റ് ഹാന്‍സ് കണ്ടെത്തിയിരുന്നു. ഇതിന് രണ്ടര ലക്ഷം രൂപയോളം വിലവരും.തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വീട്ടിലുള്ള വന്‍ ലഹരി ശേഖരത്തെക്കുറിച്ച് പൊലീസിനോട് വെളപ്പെടുത്തിയത്.

മൂന്ന് മാസം മുന്‍പ് ചിക്കാഗോ ഫൂട് വെയര്‍ ആന്‍ഡ് ബാഗ്‌സ് എന്ന പേരിലാരംഭിച്ച ചെരുപ്പ് കടയുടെ മറലായിരുന്നു മുഹമ്മദ് മുഹസിന്റെ ലഹരി വില്‍പ്പന. കര്‍ണാടകയില്‍ നിന്നാണ് ലഹരി വസ്തുക്കളുടെ പായ്ക്കറ്റുകള്‍ എത്തുന്നത്. ഇവ കോഴിക്കോട്ടെ മൊത്ത ചില്ലറ വില്‍പ്പവനക്കാര്‍ക്ക് മുഹമ്മദ് മുഹ്‌സിനാണ് വിതരണം ചെയ്യുന്നത്. മുന്‍പ് ഇയാളുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ലഹരിവസ്തുക്കള്‍ പൊലീസ് കണ്ടെത്തിയിരുന്നു.