റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവം; പ്രതി കൂരാച്ചുണ്ട് സ്വദേശി ആഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു


പേരാമ്പ്ര: റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവത്തില്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കുന്നതിനായി പ്രതി കൂരാച്ചുണ്ട് സ്വദേശി ആഖില്‍ പോലീസ് കസ്റ്റഡിയില്‍. തെളിവ് ശേഖരിക്കുന്നതിനായി അഖിലിനെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് അഖിലിനെ കസ്റ്റഡിയില്‍ വിട്ടത്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് മാര്‍ച്ച് 24നാണ്. അഖിലിനൊപ്പം ഖത്തറില്‍ നിന്ന് എത്തിയ റഷ്യന്‍ യുവതി ആത്മഹത്യാ ശ്രമത്തിനിടെ പരുക്കേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ആഖില്‍ നടത്തിയ കൊടിയ പീഡനങ്ങളുടെ കഥ യുവതി വെളിപ്പെടുത്തിയത്.

ഇതേ തുടര്‍ന്ന് കൂരാച്ചുണ്ട് സ്വദേശിയായ ആഖിലിനെ അന്ന് തന്നെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയെന്നാണ് റഷ്യന്‍ യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതിക്രൂര ലൈംഗിക പീഡനവും മര്‍ദനവും നേരിട്ടതായും യുവതി പറഞ്ഞിരുന്നു. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയില്‍ കൈ – കാല്‍ മുട്ടുകള്‍ക്ക് പരിക്കേറ്റു. നാട്ടിലേക്ക് മടങ്ങുന്നത് ഒഴിവാക്കാന്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്. പാസ്പ്പോര്‍ട്ട് വലിച്ചു കീറി എറിഞ്ഞതായും മൊബൈല്‍ നശിപ്പിച്ചതായും യുവതി മൊഴി നല്‍കിയിരുന്നു.