യാതൊരു മുന്നറിയിപ്പും നൽകാതെ മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം നിരോധിച്ച് തിക്കോടി പഞ്ചായത്ത് ബസാറില്‍ അധികൃതരുടെ ഓവുപാലം പുന:സ്ഥാപിക്കല്‍; ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം, രാത്രി വൈകിയും പെരുവഴിയിലായി യാത്രക്കാർ


തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാനായി ഓവുപാലം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചതോടെ ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം. ഇന്ന് വൈകുന്നേരം ആറ് മണി മുതലാണ് തിക്കോടി പഞ്ചായത്ത് ബസാറില്‍ ഗതാഗത കുരുക്ക് തുടങ്ങിയത്. ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. ദേശീയ പാതയിൽ മുന്നറിയിപ്പില്ലാതെ ഓവുപാലത്തിന്റെ പണി തുടങ്ങിയതോടെ കാര്യമറിയാക്കെ അതുവഴി കടന്നുപോകേണ്ട യാത്രക്കാർ പെരുവഴിയിലായി.

വൈകിട്ട് തുടങ്ങിയ ഗതാഗത കുരുക്ക് ഇപ്പോഴും തുടരുകയാണ്. മൂരാട് മുതൽ പയ്യോളി വരെയും തിക്കോടി മുതല്‍ കൊയിലാണ്ടി വരെയും ആളുകള്‍ രണ്ട് മണിക്കൂറിലധികമായി റോഡില്‍ കാത്ത്‌നില്‍ക്കുകയാണ്. മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണി നടത്തിയതിനാലാണ് ഇത്രയും വലിയ ഗതാഗതകുരുക്ക് ഉണ്ടായതെന്നാണ് ജനങ്ങള്‍ പറയുന്നത്‌. കാലത്ത് ജോലിക്ക് പോയി തിരിച്ചു വരുന്നവരും വിദ്യാർത്ഥികളും എല്ലാമുണ്ട് ഇവരിൽ.

ഇന്ന് വൈകുന്നേരത്തോടെയാണ് റോഡ് കീറി ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് പയ്യോളി ഭാഗത്തേക്ക് വലിയ രീതിയില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. ദേശീയ പാതയിലെ രണ്ട് ഓവുപാലങ്ങള്‍ അടച്ചതിനാൽ മഴയും പെയ്തതോടെയാണ്‌ പഞ്ചായത്ത് ബസാറില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്‌. ഇതേ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ നേത്യത്വത്തില്‍ തിക്കോടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ദേശീയപാത പ്രൊജക്റ്റ് ഡയരക്ടര്‍ അഷുതോഷ് സിന്‍ഹയുടെ ഓഫീസിലെത്തി പ്രതിഷേധിച്ചതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സംഭവസ്ഥലം തിങ്കളാഴ്ച സന്ദര്‍ശിച്ച് ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന് ഡയറക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ പടിഞ്ഞാറ് ഭാഗത്തെ വെള്ളം പൈപ്പ് വഴി കിഴക്ക് ഭാഗത്തെ നിലവിലെ ഡ്രൈനേജില്‍ ഒഴിവാക്കാമെന്നും ശാശ്വത പരിഹാരമായി ദേശീയ പാതയില്‍ അണ്ടര്‍പാസിന് സമീപത്ത് ഓവുപാലം പുന:സ്ഥാപിച്ച് വെള്ളം കിഴക്ക് ഭാഗത്തെ ഡ്രൈനേജില്‍ ഒഴിക്കിവിടാനുള്ള സംവിധാനം ചെയ്യാമെന്നും ഈ പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പണികള്‍ ആരംഭിച്ചിരുന്നു. പടിഞ്ഞാറ് ഭാഗമുള്ള ഡ്രൈനേജ് പുനസ്ഥാപിക്കാനുള്ള നടപടികളാണ്‌ ഇന്നലെ ഉച്ചയോടെ ആരംഭിച്ചത്‌. എന്നാൽ ഗതാഗതം സ്തംഭിക്കുമെന്ന വിവരം മുൻകൂട്ടി അറിയിപ്പായി നൽകാത്തതാണ് യാത്രക്കാരെ വലച്ചത്. കൂടാടെ ഏറ്റവും കൂടുതൽ ആളുകൾ കടന്നുപോകുന്ന വൈകുന്നേരമാണ് പണികൾ ആരംഭിച്ചതും. ദേശീയപാതയായതിനാൽ രാത്രി പ്രവൃത്തി നടത്തിയാൽ കൂടുതൽ ഗതാഗത കുരുക്കില്ലാതെ പണി നടത്താൻ സാധിക്കുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.