അടിപിടി അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസ്; പയ്യോളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ച് വടകര കോടതി


വടകര: പോലീസിനെ ആക്രമിച്ച കേസില്‍ പയ്യോളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ച് വടകര കോടതി. പയ്യോളി സ്രാമ്പി വളപ്പില്‍ കുഞ്ഞിമൊയ്തീനെ(41)നാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നുവര്‍ഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ.

2016 ജൂലൈ 7നാണ് കേസിനാസ്പദമായ സംഭവം. വടകര ജയഭാരത് തിയറ്ററിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ശിക്ഷ. അക്രമത്തില്‍ എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജയകൃഷ്ണനാണ് പരിക്കേറ്റത്. ജയകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ. പിഴ സംഖ്യയില്‍ നിന്നും 10,000, രൂപ ജയകൃഷ്ണന് നല്‍കാനും കോടതി ഉത്തരവിട്ടു.

പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ കെ.കെ ഷീജ ഹാജരായി.

Description: Police assault case; The accused, a native of Payyoli, was sentenced to three years in prison