തെരുവുനായ ശല്യം; അടിയന്തിര നടപടികളുമായി പയ്യോളി നഗരസഭ, 23 തെരുവുനായകളെ പിടികൂടി


പയ്യോളി: തെരുവ് നായയുടെ ആക്രമണം
രൂക്ഷമായ പയ്യോളി നഗരസഭയിൽ നിന്നും വന്ധ്യംകരണത്തിനായി ഇന്ന് 23 തെരുവുനായകളെ പിടികൂടിയതായി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അറിയിച്ചു. കഴിഞ്ഞ ദിവസം തച്ചൻകുന്ന് കീഴൂർ ഭാഗത്ത് 18 പേർക്ക് തെരുവ് നായയുടെ കടിയേറ്റ സാഹചര്യത്തിലാണ് വന്ധ്യംകരണം ചെയ്യുന്നതിനായി തെരുവുനായകളെ പിടികൂടാൻ നഗരസഭ തീരുമാനിച്ചത്.

തെരുവുനായ ആക്രമണം രൂക്ഷമായതുമായി ബന്ധപ്പെട്ട് നഗരസഭയിൽ അടിയന്തിര യോഗം ചേർന്നിരുന്നു. യോഗ തീരുമാന പ്രകാരമാണ് നടപടി തുടങ്ങിയത്. 23 നായകളെയാണ് ബാലുശ്ശേരി വന്ധ്യംകരണ ക്ലിനിക്കിലേക്ക് മാറ്റിയത്.

നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അറിയിച്ചത് പ്രകാരം പ്രത്യേക സ്ക്വാഡ് എത്തിയാണ് നായകളെ പിടികൂടിയത്. തച്ചൻകുന്നിൽ നിന്നും തെരുവ്നായ ശല്യമുള്ള നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് നായകളെ പിടികൂടിയത്. വന്ധ്യംകരണവും വാക്സിനേഷനും ചെയ്ത് പിടികൂടിയ സ്ഥലത്ത് തന്നെ നായകളെ തുറന്ന് വിടും. തെരുവ് നായകൾക്ക് വാക്സിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ്.

നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ഭരണ സമിതി അംഗങ്ങളായ ഷെജ്മിന അസൈനാർ, കാര്യാട്ട് ഗോപാലൻ, നിഷാഗിരീഷ്, വെറ്റിനറി ഡോക്ടർ നീന തോമസ് എന്നിവർ നടപടികൾക്ക് നേതൃത്ത്വം നല്കി.

[mia2]