നാദാപുരം ബസ് അപകടം; സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു


നാദാപുരം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 70ഓളം പേർക്ക് പരിക്കേറ്റ ബസപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരേ നാദാപുരം പോലീസ് കേസെടുത്തു. സ്വകാര്യബസിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.

മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തില്‍ ബസ് ഓടിച്ച്‌ അപകടത്തിനിടയാക്കിയതിനും അമിത വേഗതയ്ക്കുമാണ് കൂടല്‍ ബസ് ഡ്രൈവറായ വാണിമേല്‍ സ്വദേശിക്കെതിരേ നാദാപുരം പോലീസ് കേസെടുത്തത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാന്‍ റിപ്പോർട്ട് നല്‍കുമെന്നും പോലീസ് പറഞ്ഞു.

നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും വടകരയില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ അഘാതത്തിൽ കെഎസ്‌ആര്‍ടിസി ബസിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്. അപകടത്തില്‍ രണ്ടു ബസുകളിലായി വിദ്യാർത്ഥികൾ ഉൾപ്പെടെ 70ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

Nadapuram bus accident; A case has been filed against the private bus driver and his license may be suspended