ഡ്രൈവര്‍ക്ക് തലകറങ്ങി; ഓട്ടോറിക്ഷ മറിഞ്ഞ് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം.എന്‍.കാരശ്ശേരിക്ക് പരിക്ക്


കോഴിക്കോട്: എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം.എൻ.കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ചാത്തമംഗലത്തിന് സമീപത്ത് അദ്ദേഹം സഞ്ചരിച്ച ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. എം.എൻ.കാരശ്ശേരിയെ മുക്കം കെ.എം.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്ക് പെട്ടന്ന് തല കറക്കമുണ്ടാവുകയായിരുന്നു എന്നാണ് വിവരം.

കോഴിക്കോട് സർവകലാശാല മലയാള വിഭാഗം മേധാവിയായി വിരമിച്ച എം.എന്‍.കാരശ്ശേരി പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവർത്തങ്ങളുമായി അറുപതിൽപരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആലോചന , മക്കയിലേക്കുളള പാത, തിരുവരുൾ, മാരാരുടെ കുരുക്ഷേത്രം ചേകന്നൂരിന്റെ രക്തം , ബഷീറിന്റെ പൂങ്കാവനം, തെളി മലയാളം, വർഗീയതക്കെതിരെ ഒരു പുസ്തകം തായ് മൊഴി, മലയാള വാക്ക് തുടങ്ങിയവയാണ് പ്രധാന കൃതികൾ.