തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ


തൃശ്ശൂര്‍: രണ്ടരക്കിലോ എം.ഡി.എം.എ.യുമായി പയ്യന്നൂര്‍ സ്വദേശി തൃശ്ശൂരിൽ അറസ്റ്റിൽ. പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 9000 എം.ഡി.എം.എ. ഗുളികകള്‍ കണ്ടെടുത്തിട്ടുണ്ട്. സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞദിവസം തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒല്ലൂരില്‍ ഇന്നലെ രാത്രി നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഫാസിലിൻ പിടിയിലാകുന്നത്.

എറണാകുളത്തുനിന്ന് കാറില്‍ തൃശ്ശൂരിലേക്ക് വരികയായിരുന്നു ഫാസിൽ. വാഹന പരിശോധനയ്ക്കിടെ ഫാസിലിന്റെ കാറില്‍നിന്ന് ഏതാനും എം.ഡി.എം.എ. ഗുളികകള്‍ കണ്ടെടുത്തിരുന്നു. പിന്നാലെ ഇയാളുടെ ആലുവയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലും നിരവധി മയക്കുമരുന്ന് ഗുളികള്‍ പിടിച്ചെടുത്തു. ഇവയെല്ലാംകൂടി രണ്ടരക്കിലോ തൂക്കം വരുമെന്നാണ് പോലീസ് നല്‍കുന്നവിവരം.

ഗോവയില്‍നിന്ന് വന്‍തോതില്‍ എം.ഡി.എം.എ. എത്തിച്ച് നാട്ടില്‍ വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. എം.ഡി.എം.എ.യുടെ മൊത്തവിതരണക്കാരനാണ് പിടിയിലായ ഫാസില്‍ എന്നാണ് പുറത്തുവരുന്ന വിവരം. പ്രതിയുടെ കണ്ണൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.