സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ ക്രൂര മർദനം; കോഴിക്കോട് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിച്ച കേസിൽ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍


കോഴിക്കോട്: സീറ്റ് മാറിയിരിക്കാന്‍ ആവശ്യപ്പെട്ട കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

കെ.എൽ.15.എ. 2348 സ്വിഫ്റ്റ്‌ ബസിന്റെ കണ്ടക്ടർ പയ്യന്നൂർ സ്വദേശി എം.സുധീഷ് (40) നാണ്‌ മർദനമേറ്റത്. മധുരയിൽനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് സ്റ്റാന്റില്‍ എത്തിയപ്പോഴായിരുന്നു അക്രമം.

കണ്ടക്ടറെ മർദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാൻ വന്ന സെക്യൂരിറ്റി ജീവനക്കാരന്‍ കക്കോടി സ്വദേശി കൃഷ്ണൻകുട്ടി (62), യാത്രക്കാരായ അശ്വിൻ, മുഹമ്മദ് അനീസ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്‌. സുധീഷിനും, കൃഷ്ണനും മുഖത്താണ് പരിക്കേറ്റത്‌.

കണ്ണൂർ സ്വദേശികളായ അമൽദാസ് (24), ഉജ്ജ്വൽ (23), നിലമ്പൂർ സ്വദേശി മനേഷ് (28), ആലപ്പുഴ ഹാദി (23) എന്നിവരാണ് അക്രമം നടത്തിയത്. ഇവര്‍ മദ്യപിച്ചാണ് സ്റ്റാന്റില്‍ എത്തിയത് എന്നാണ്‌ ലഭിക്കുന്ന വിവരം. അക്രമത്തിന് പിന്നാലെ യാത്രക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്ന് യുവാക്കളെ പിടിച്ചുവെക്കുകയായിരുന്നു. തുടര്‍ന്ന് നടക്കാവ് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു.