അനുഗ്രഹം ചൊരിഞ്ഞ് കാവിലമ്മ; ഭക്തിയില്‍ അലിഞ്ഞ് കൊല്ലം പിഷാരികാവ്, ഉത്സവത്തിന് ആയിരങ്ങൾ സാക്ഷി


കൊയിലാണ്ടി: ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പിഷാരികാവിലമ്മ. കാളിയാട്ടത്തിന്റെ പ്രധാന ദിനമായ ഇന്ന് വൈകീട്ട് മൂന്നുമണി യോടെ കൊല്ലത്ത് അരയന്റെയും, വേട്ടുവരുടെയും തണ്ടാന്റെ വരവ്, മറ്റ് അവകാശവരവുകളും ഭക്തിസാന്ദ്രമായി ക്ഷേത്രസന്നിധിയിൽ ക്ഷേത്രത്തിലെത്തിച്ചേർന്നു.

തുടർന്ന് പൂജകൾക്ക് ശേഷം സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളി പാല ചുവട്ടിലെക്ക് നീങ്ങി. ചടങ്ങുകൾക്ക് ശേഷം മട്ടന്നൂർ ശ്രീരാജ് മാരാരുടെ നേതൃത്വത്തില്‍ വാദ്യ മേളക്കാരുടെ പാണ്ടിമേളത്തിനു ശേഷം ക്ഷേത്രം കിഴക്കേനടയിലൂടെ ഭഗവതി ഊരുചുറ്റാനിറങ്ങി. തിരിച്ചു പാലച്ചുവട്ടിലെത്തി രാത്രി 11മണിയോടെ വാളകം കൂടും.

ശനിയാഴ്ച വലിയവിളക്ക് ദിവസം രാവിലെ മന്ദമംഗലം ഇളനീർക്കുല വരവും സവൂരിമാലവരവും ക്ഷേത്രത്തിലെത്തി. തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവും മറ്റ് അവകാശവരവുകളും ക്ഷേത്രത്തിലെത്തി. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ഇരിങ്ങാപ്പുറം ബാബുവും വൈകീട്ട് ശുകപുരം ദിലീപും മേള പ്രമാണിമാരായി.ഉത്സവത്തിന്റെ ഭാഗമായി വൻ സുരക്ഷാ സംവിധാനമാണ് പോലീസ് ക്ഷേത്ര പരിസരത്തും മറ്റുമായി ഒരുക്കിയത്‌.