അപ്രതീക്ഷിത മരണത്തിന്റെ നൊമ്പരിത്തില്‍ നിന്ന് വിട്ടുമാറാതെ ഒരു പ്രദേശം; കാവുന്തറയില്‍ അപകടത്തില്‍ മരണമടഞ്ഞ മുരിങ്ങോളി അഫ്സലിന് നാടിന്റെ യാത്രാമൊഴി


നടുവണ്ണൂര്‍: കാവുന്തറയിലുണ്ടായ ബൈക്കപകടത്തില്‍ മരണമടഞ്ഞ കാവുന്തറ പള്ളിയത്ത് കുനി മുരിങ്ങോളി അഫ്സലി(17)ന് നാടിന്റെ വിട. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരം മൂന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച ശേഷം 4 മണിയോടെ എലങ്കമല്‍ പള്ളിയില്‍ ഖബറടക്കി. അഫ്‌സലിനെ അവസാനമായി ഒരുനോക്കുകാണാന്‍ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നിരവധിപേര്‍ എത്തിച്ചേര്‍ന്നു.

ഞായറാഴ്ച്ച വൈകുന്നേരത്തോടെ നടുവണ്ണൂര്‍-ഇരിങ്ങത്ത് റോഡില്‍ പുതിയെടുത്തു കുനിയില്‍ എസ് വളവില്‍ വെച്ചുണ്ടായ അപകടത്തിലാണ് അഫ്‌സല്‍ മരണപ്പെട്ടത്. അഫ്സല്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്ന് മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ അഫ്സലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കുകയായിരുന്നു.

വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായിരുന്നു. കാവുന്തറ പള്ളിയത്ത് കുനി ഷാലിമാര്‍ ഹോട്ടല്‍ ഉടമ മുരിങ്ങോളി അഷ്റഫിന്റെ മകനാണ് അഫ്സല്‍. അര്‍ഷിന, റോഷ്ന എന്നിവര്‍ സഹോദരിമാരാണ്.