കാഫിര്‍ സ്‌ക്രീൻഷോട്ട്; എം.എസ്.എഫ് നേതാവ് കാസിമിന്റെ ഫോണ്‍ പൊലീസ് ഫൊറൻസിക് പരിശോധനക്കയച്ചു


വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ പരാതിക്കാരനായ എം.എസ്.എഫ് നേതാവ് കാസിമിന്റെ ഫോണ്‍ പോലീസ് ഫൊറൻസിക് പരിശോധനക്കയച്ചു. കാസിമിന്റെ ഫോണില്‍ വിവാദ പോസ്റ്റ് ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്‌തോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാനാണ് നടപടി.

കഴിഞ്ഞ ദിവസമാണ് കാസിമിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വിവാദ കാഫിർ സ്‌ക്രീൻഷോർട്ട് കാസിമിൻ്റെ പേരിലാണ് ആദ്യം പ്രചരിച്ചിരുന്നത്. ഇടതു നേതാക്കൾ അന്ന് തെരഞ്ഞെടുപ്പ് സമയത്ത് ഇത് സംബന്ധിച്ച് പരാതിയും നൽകിയിരുന്നു. പിന്നീട് ഇത് വ്യാജമായി നിർമ്മിച്ചതാണ് എന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു. കേസില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ ഫൊറൻസിക് റിപ്പോർട്ട് ആവശ്യമാണെന്നും അതുകൊണ്ടാണ് പരിശോധനക്ക് അയച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ഇടത് സൈബർ ഗ്രൂപ്പുകളിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ പറഞ്ഞിരുന്നത്. ‘റെഡ് എൻകൗണ്ടർ’ എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റായ റിബേഷ് ആണ് സ്‌ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. സ്‌ക്രീൻഷോട്ട് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യം റിബേഷ് വെളിപ്പെടുത്തിയിട്ടില്ല. റിബേഷിന്റെ ഫോണും ഫൊറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

Kafir screenshot; The police sent the phone of MSF leader Kasim for forensic examination