ആദ്യം ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം; ലീഡേഴ്സ് മീറ്റിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി വടകര എംപി കെ.മുരളീധരന്‍


വടകര: ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി വടകര എംപി കെ.മുരളീധരൻ. ഇന്നലെ ചേർന്ന ലീഡേഴ്സ് മീറ്റിലെ സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്ന നിർദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ അത് പരാജയ ഭയം കൊണ്ടാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ലെന്നും പാര്‍ട്ടിയിലെ പുനസംഘടന 30 ന് പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ലീഡേഴ്സ് മീറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ.മുരളീധരനും ടി.എന്‍.പ്രതാപനും പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് ചില വികാര നിര്‍ഭര നിമിഷങ്ങള്‍ക്ക് ലീഡേഴ്സ് മീറ്റ് സാക്ഷ്യം വഹിച്ചു. ഇരുവരുടെയും പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വി.ഡി.സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗത്തിനൊടുവിലാണ് ഇരു നേതാക്കളും പാർട്ടി തീരുമാനം അനുസരിക്കുമെന്ന തരത്തില്‍ മയപ്പെട്ടത്.

ബിജെപിയെ മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയ നയരേഖയ്ക്ക് കെപിസിസി നേതൃയോഗം അംഗീകാരം നൽകി. അഞ്ചുമാസം നീളുന്ന രാഷ്ട്രീയ കർമ്മപരിപാടികൾക്കും വയനാട്ടിൽ ചേർന്ന ലീഡഴ്സ് മീറ്റ് രൂപം നൽകി. സംഘടനാ ദൗർബല്യങ്ങളെ ഇഴകീറി പരിശോധിച്ച് നടത്തിയ രണ്ട് ദിവസത്തെ ചർച്ചയും നടത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനുള്ള മുന്നൊരുക്കങ്ങൾക്കായി അഞ്ചുമാസം നീക്കിവെക്കാനും. പാർട്ടി പുനസംഘടന ഈ മാസംതന്നെ പൂർത്തിയാക്കാനും തീരുമാനമായി. പ്രവർത്തന പദ്ധതികൾ താഴെത്തട്ടിലേക്ക് എത്തിക്കുമെന്നും. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം രണ്ടു ദിവസത്തെ യോഗം കൊണ്ട് കൂടിയെന്നും കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ പറഞ്ഞു.