ഇര്‍ഷാദ് വധക്കേസ്: കൊണ്ടുവന്നത് ഒരുകിലോയ്ക്കടുത്ത് സ്വര്‍ണം: പൊലീസ് കണ്ടെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കി


പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദ് വധക്കേസുമായി ന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത സ്വര്‍ണം പേരാമ്പ്ര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 910 ഗ്രാം സ്വര്‍ണമാണ് പൊലീസ് പാനൂരിലെ ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തത്.

മൂന്ന് സ്വര്‍ണക്കട്ടകളായിട്ടാണിതുള്ളത്. കേസിലെ മുഖ്യപ്രതിയായ കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് ദുബൈയില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണം നാട്ടിലെത്തിച്ചശേഷം ഷെമീറിനും സുഹൃത്തുക്കള്‍ക്കും മാറ്റിനല്‍കിയതിന്റെ പേരിലാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്.

മെയ് 13നാണ് ഇര്‍ഷാദ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി ഇറങ്ങിയത്. ഇര്‍ഷാദില്‍ നിന്നും ഷമീറാണ് ഈ സ്വര്‍ണം ഏറ്റുവാങ്ങിയത്. കെമിക്കല്‍ രൂപത്തിലാക്കി കൊണ്ടുവന്ന സ്വര്‍ണം നാദാപുരം പാറക്കടവിലുള്ള സ്വര്‍ണപ്പണിക്കാരനാണ് വേര്‍തിരിച്ചെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇത് ഇവര്‍ പാനൂരിലെ സ്വര്‍ണക്കടയില്‍ നല്‍കി പണം കൈപ്പറ്റിയതിന് പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. സ്വാലിഹിന്റെ സംഘം തിരഞ്ഞുവരാതിരിക്കാന്‍ ഷമീര്‍ വൈത്തിരിയിലെ ലോഡ്ജില്‍ ഇര്‍ഷാദിനെ താമസിപ്പിക്കുകയും ചെയ്തു. ചെലവിന് ഷമീറും നിജാസും ഗൂഗിള്‍ പേ വഴി ഇടയ്ക്കിടെ പണം അയച്ചുകൊടുത്തതിന് തെളിവുണ്ടെന്ന് ഇര്‍ഷാദിന്റെ സഹോദരന്‍ പറഞ്ഞിരുന്നു.