താമരശ്ശേരി ചുരത്തില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ലാബ് ടെക്‌നീഷ്യയായ ഇരുപതുകാരി മരിച്ചു


താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പന്നിക്കോട്ടെ സ്വകാര്യ ലാബില്‍ ടെക്നീഷ്യയായ കീഴുപറമ്പ് പയംപറമ്പ് ചീടിക്കുഴിയില്‍ ശ്രീഷ്മ(20) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചെറുവാടി തേനങ്ങാപ്പറമ്പ് നിസാമി(23)ന്റെ കാലിന് പരിക്കേറ്റു.

താമരശ്ശേരി ചുരത്തില്‍ തകരപ്പാടിക്കും ഒമ്പതാം വളവിനും ഇടയില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്ന് ചുരമിറങ്ങി വരികയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വാഹനമോടിച്ച നിസാമും പിറകിലുണ്ടായിരുന്ന ശ്രീഷ്മയും തെറിച്ചുവീഴുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും ആദ്യം കൈതപ്പൊയിലിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ശ്രീഷ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

ചീടിക്കുഴി അയ്യപ്പന്റെയും രാഗിണിയുടെയും മകളാണ് ശ്രീഷ്മ. അജിഷ, പ്രജിഷ, അഷിമ, അഭിനവ് എന്നിവര്‍ സഹോദരങ്ങളാണ്.