വീടുകളിലെ കിണറുകളിൽ അമോണിയവും കോളിഫോം ബാക്ടീരിയയും; വടകരയിലെ സ്വകാര്യ ആശുപത്രി അടച്ചപൂട്ടാൻ ആരോഗ്യ വകുപ്പിന്റെ നോട്ടീസ്


വടകര: വടകരയിലെ സ്വകാര്യ ആശുപത്രി അടച്ചപൂട്ടാൻ ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. സി.എം. ആശുപത്രിക്കെതിരെയാണ് നോട്ടീസ് നൽകിയത്. ആശുപത്രിക്ക് സമീപത്തെ വീടുകളിലെ കിണറുകളിൽ അമോണിയവും കോളിഫോം ബാക്ടീരിയയും നിരവധി പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ആശുപത്രിക്ക് ചുറ്റുമുള്ള 15 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

വീട്ടുകാർ കിണറുകളിലെ വെള്ളം പരിശോധനക്കയച്ചപ്പോഴാണ് അമോണിയത്തിൻ്റെ അളവ് ക്രമാതീതമായി ഉയർന്നതായും കോളിഫോം ബാക്ടിരിയയുടെ സാന്നിധ്യവും കണ്ടെത്തിയത്. ഇതേ തുടർന്ന് വീട്ടുകാർ നഗരസഭക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ മലിനീകരണ പ്ലാൻ്റിൽ നിന്നും പൈപ്പ് വഴി മലിന ജലം പുറത്തേക്ക് ഒഴുക്കുന്നതായി കണ്ടെത്തി. ഫാർമസിയുടെ മുമ്പിൽ സ്ലാബിട്ട് ടൈൽ പാകിയതിനുള്ളിൽ ഒരു കിണർ കണ്ടെത്തിയിരുന്നു. ഈ കിണറിലെ വെള്ളം ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ്.

48 മണിക്കൂറിനുള്ളിൽ രോഗികളെ മാറ്റി മതിയായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളൊരുക്കാനാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇതുവരെ മാലിന്യം നീക്കാൻ കഴിഞ്ഞിട്ടില്ല. ആശുപത്രി അധികൃതർ ഒപി പരിശോധന താത്ക്കാലികമായി നിർത്തിവെച്ചു.