വിദ്യാര്‍ഥിനികള്‍ കയറിയ ഉടന്‍ ബസെടുത്തു; നാദാപുരത്ത് അഞ്ച് വിദ്യാര്‍ഥികളും പുറത്തേക്ക് തെറിച്ചുവീണു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്


നാദാപുരം: ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനികള്‍ക്ക് ഗുരുതര പരിക്ക്. അഞ്ച് വിദ്യര്‍ഥിനികളാണ് ബസില്‍ നിന്നും തെറിച്ച് വീണത്. ഇതില്‍ മൂന്ന് പേര്‍ക്കാണ് സാരമായി പരിക്കേറ്റത്.

പുറമേരിയിലെ ഇരട്ട സഹോദരങ്ങളായ അതുല്യ (22), അങ്കിത (22), തൃശൂര്‍ സ്വദേശി അശ്വതി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദ്യാര്‍ഥിനികള്‍ കയറിയ ഉടന്‍ ബസെടുത്തതാണ് അപകടത്തിന് കാരണമായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് പുറമേരിയിലേക്ക് പോകാനായി താലായി തെക്കയില്‍ ബസ് സ്റ്റോപ്പില്‍ നിന്നാണ് അഞ്ച് വിദ്യാര്‍ഥികളും ബസില്‍ കയറിയത്.

വടകര-കുറ്റ്യാടി റൂട്ടിലോടുന്ന പി.പി. മോട്ടോഴ്സിന്റെ ബസിലായിരുന്നു വിദ്യാര്‍ഥിനികള്‍ കയറിയിരുന്നത്. ഇവര്‍ കയറിയ ഉടന്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. അഞ്ച് പേരും പുറത്തേക്ക് തെറിച്ചു വീണു. ഒരു വിദ്യാര്‍ഥിയുടെ മൂന്ന് പല്ല് കൊഴിഞ്ഞ് പോയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.