ഓണചന്തയുമായി കൃഷിവകുപ്പ്; കോഴിക്കോട് ജില്ലയിൽ 81 കേന്ദ്രങ്ങൾ


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണചന്ത 81 കേന്ദ്രങ്ങളിൽ നടക്കും. വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിലാണ് ഓണചന്തകളിൽ പച്ചക്കറി വിൽക്കുക. സ്വകാര്യ കച്ചവടക്കാർ നൽകുന്നതിനേക്കാൾ 10 ശതമാനം അധികം വില നൽകിയാണ് കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിക്കുന്നത്. പച്ചക്കായയും ചേനയുമാണ് കൂടുതൽ സംഭരിക്കുക. സെപ്തംബർ 11 മുതൽ 14 വരെയാണ് ഓണചന്ത നടക്കുക.

ജൈവ പച്ചക്കറികൾ കർഷകരിൽ നിന്നും 20 ശതമാനം അധിക വില നൽകി സംഭരിച്ച് ചന്തയിൽ 10 ശതമാനം കിഴിവിൽ വിൽക്കും. ഹോർട്ടികോർപ്പിന്റെ കോഴിക്കോട്, വടകര സബ് സെന്ററുകളുടെ കീഴിൽ 68 ഓണചന്തകളും പ്രവർത്തിക്കും. ഇതിന് പുറമെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെതായി (വിഎഫ്പിസികെ) ആറ് കേന്ദ്രങ്ങളിലും ഓണചന്ത നടത്തും. ചന്തകളിൽ മിൽമ, കേരള ഗ്രോബ്രാന്റ്, ഹോർട്ടികോർപ്പ് ഉൽപ്പന്നങ്ങളും ലഭ്യമായിരിക്കും. കേര വെളിച്ചെണ്ണ, പൊതുമേഖല സ്ഥാപനങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും.

Description: Department of Agriculture with Onachanta; 81 centers in Kozhikode district