അലർച്ച കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് കത്തുന്ന മകനെ; തൃശ്ശൂരിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു


തൃശ്ശൂർ: തൃശ്ശൂരിലെ കേച്ചേരിയിൽ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. മാനസിക വൈകല്യമുള്ള മകൻ സഹദ് (23) നെയാണ് അച്ഛൻ സുലൈമാൻ കൊലപ്പെടുത്തിയത്. സഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ പത്തരയോടെ കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. തലേദിവസം വാങ്ങി കരുതിയിരുന്ന ഡീസൽ, മുറിയിൽ നിൽക്കുക ആയിരുന്ന സഹദിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സഹദിന്റെ അമ്മ വീടിന് പുറത്തു നിൽക്കുമ്പോഴാണ് സുലൈമാൻ തീകൊളുത്തിയത്. അലർച്ച കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് കത്തുന്ന മകനെയായിരുന്നു. ഉടൻ തന്നെ അയൽവാസികളും അമ്മയും ചേർന്ന് പൊലീസിൽ വിവരം അറിയിച്ചു. തീ കൊളുത്തിയശേഷം രക്ഷപ്പെട്ട സുലൈമാനെ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മുൻപും മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നു നാട്ടുകാർ പൊലീസിനോട് പറഞ്ഞു.

കൊലപാതക ശ്രമത്തിനിടെ സുലൈമാന്റെ കൈയ്ക്കും പൊള്ളലേറ്റു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി കുന്നംകുളം പൊലീസ് അറിയിച്ചു. മാനസിക വൈകല്യമുള്ള മകനെ ഒഴിവാക്കാനാണ് കൊലപ്പെടുത്തിയത് എന്നാണ് സുലൈമാൻ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേച്ചേരിയിൽ ബാഗ് തയ്ക്കുന്ന ജോലിയാണ് സുലൈമാന്. സഹദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിൽ സംസ്കരിക്കും.

Summary: A differently-abled son was set on fire by his father in Thrissur