‘സര്‍ക്കാരിനും സി.പി.എമ്മിനും എതിരായ യു.ഡി.എഫ്-ബി.ജെ.പി വ്യാജ പ്രചരണങ്ങളെ തുറന്നുകാട്ടാന്‍’ സി.പി.എമ്മിന്റെ പ്രചരണ ജാഥ പേരാമ്പ്രയില്‍


പേരാമ്പ്ര: സര്‍ക്കാറിന്റെ വികസന ജനക്ഷേമ പദ്ധതികളും യുഡിഎഫ്-സംഘപരിവാര്‍-വലത് പക്ഷ മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങളും പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സി.പി.എം സംഘടിപ്പിക്കുന്ന പേരാമ്പ്ര ഏരിയാ തല ജാഥയ്ക്ക് തുടക്കമായി.

അധികാരം നഷ്ടമായ കോണ്‍ഗ്രസ്, സംഘപരിവാറിനെ കൂട്ട് പിടിച്ചു പോലും കേരളത്തിലെ ജനകീയ സര്‍ക്കാരിനെ തകര്‍ക്കാന്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ ആണ് വാര്‍ത്തകള്‍ നല്‍കി വരുന്നതെന്ന് സി.പി.എം ആരോപിച്ചു. ഖുര്‍ ആനിലെ സ്വര്‍ണ കടത്ത് മുതല്‍ ബിരിയാണി ചെമ്പിലെ സ്വര്‍ണ കടത്ത് വരെ കഥകള്‍ മെനഞ്ഞ് മുഖ്യമന്ത്രിയേയും കുടുംബത്തെ വരെയും പൊതു സമൂഹത്തില്‍ അപമാനിക്കാനുള്ള ശ്രമങ്ങള്‍ ആണ് നടന്ന് വരുന്നതെന്നും സി.പി.എം ആരോപിക്കുന്നു.

സര്‍ക്കാറിനും സി.പി.എമ്മിനും മുഖ്യമന്ത്രിക്കും എതിരായ വ്യാജ പ്രചാരണങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ സി.പി.എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ ജാഥയുടെ ഭാഗമാണ് പേരാമ്പ്രയിലെ ജാഥ. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക ജാഥ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് അദ്ധ്യക്ഷത വഹിച്ചു. സി.കെ. ശശി സ്വാഗതം പറഞ്ഞു. ജാഥാ ലീഡര്‍ എം. മെഹബൂബ്, ഡപ്യൂട്ടി ലീഡര്‍ എസ്. കെ സജീഷ്, ജാഥാ പൈലറ്റ് കെ. സുനില്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു കെ.വി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.