കോഴിക്കോട് പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ കേസ്; കുറ്റക്കാരായ സ്കൂൾ വിദ്യാർഥികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും
കോഴിക്കോട്: പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുറ്റക്കാരായ സ്കൂൾ വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും. ശനിയാഴ്ചയാണ് ബോർഡിന് മുന്നിൽ ഹാജരാക്കുക. ഇതിനായി കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയതായി ഫറോക്ക് എസിപി എ എം സിദ്ദിഖ് അറിയിച്ചു.
ചൊവാഴ്ച സിഡബ്ല്യുസിക്ക് മുന്നിൽ വിദ്യാർത്ഥികളെ ഹാജരാക്കാനായിരുന്നു ധാരണയെങ്കിലും കേസിൻറെ പ്രാധാന്യം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പ് ഒരു വിദ്യാർത്ഥിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി 14, 15 വയസ്സുള്ള രണ്ട് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു 14 കാരൻ പീഡന ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിച്ചുമെന്നുമാണ് പരാതി. ഈ ദൃശ്യം പെൺകുട്ടിയുടെ ബന്ധു കാണാനിടയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് നൽകിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

3 വിദ്യാർത്ഥികൾക്കെതിരെയും പോക്സോ വകുപ്പ് പ്രകാരം നല്ലളം പോലീസാണ് കേസെടുത്തത്. കേസിൽ കൂടുതൽ കുട്ടികൾ പങ്കാളികളായോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി പീഡനത്തിനിരയായ പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചു. മൊഴിയുടെ അടിസ്ഥാനത്തിലാകും തുടർ നടപടി സ്വീകരിക്കുക.