‘ബഡ്ജറ്റ് രാഷ്ട്രീയ അതിജീവനത്തിനുള്ള ആയുധമാക്കി മാറ്റി, എയിംസ് വീണ്ടും സ്വപ്നമായി തന്നെ തുടരും’; ഷാഫി പറമ്പിൽ എം പി


വടകര: കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റിനെ രാഷ്ട്രീയ അതിജീവനത്തിനുള്ള ആയുധമാക്കി മാറ്റി.രാജ്യത്തിന്റെ വളർച്ചയോ,യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളല്ല ബഡ്ജറ്റിൽ കണ്ടത്. മറിച്ച് ഭരണം നിലനിർത്താനുള്ള വ്യഗ്രതയാണ് ബഡ്ജറ്റിൽ കണ്ടതെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു.

കേരളത്തിൽ നിന്ന് രണ്ട് സഹമന്ത്രിമാർ ഉണ്ടെന്ന കാര്യം BJP സർക്കാർ മറന്നു. നമ്മുടെ സംസ്ഥാനത്തിനോട് കാണിച്ചത് കടുത്ത അവഗണനയാണ്. രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടുപോലും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സഹായമോ ജനപ്രിയ പദ്ധതികളോ പ്രഖ്യാപിക്കാതിരുന്ന് കൊണ്ട് സംസ്ഥാനത്തെ അവഹേളിച്ചതാണ്.

നമ്മൾക്ക് ഏറ്റവും അനിവാര്യമായിരുന്ന നമ്മളുടെ സ്വപ്നമായിരുന്ന എയിംസ് വീണ്ടും സ്വപ്നമായി തന്നെ തുടരും. കേരളത്തെ പൂർണ്ണമായും അവഗണിച്ച ഈ ബഡ്ജറ്റ് നിരാശാജനകവും ജനദ്രോഹവും ആണെന്ന് ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. ഒരു കേന്ദ്ര ബഡ്ജറ്റിന്റെ ഉള്ളടക്കമോ സ്വഭാവമോ ഈ ബഡ്ജറ്റിൽ കാണാൻ സാധിക്കില്ല. എൻ ഡി എ സർക്കാരിന്റെ ബീഹാറിലും ആന്ധ്രയിലും ഉള്ള ഘടകകക്ഷികളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം അവതരിപ്പിച്ച ഒരു ബഡ്ജറ്റ് ആയിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.