കറണ്ട് കണക്ഷൻ നല്‍കാന്‍ കൈക്കൂലി വാങ്ങി; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിലെ മുന്‍ ഓവർസിയർക്ക്‌ അഞ്ച് വർഷം കഠിന തടവും പിഴയും


കൊയിലാണ്ടി: കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. കൊയിലാണ്ടി കെഎസ്ഇബി മേജർ സെക്ഷനിലെ ഓവർസിയറായിരുന്ന കെ.രാമചന്ദ്രനെയാണ്‌ കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. 250 രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്‌.

2010 ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം. ചേലിയയിലെ ഒരു കെട്ടിട ഉടമയാണ് പരാതിക്കാരന്‍. ഇയാളുടെ കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഓവര്‍സീയര്‍ 250രൂപ കൈക്കൂലി ചോദിച്ചു വാങ്ങുകയായിരുന്നു. ഈ സമയം കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ അന്നത്തെ വൈഎസ്പി സുനില്‍ ബാബുവും സംഘവും ഓവര്‍സിയറെ കൈയോടെ പിടികൂടുകയായിരുന്നു.

കേസിന്റെ വിചാരണയ്ക്കൊടുവിൽ കെ രാമചന്ദ്രൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്‌. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുൺ നാഥ് കോടതിയിൽ ഹാജരായി.വിജിലൻസ് ഇൻസ്പെക്ടറായ കെ. മോഹനദാസൻ, ഇ. സുനിൽ കുമാർ, സജേഷ് വാഴാളത്തിൽ എന്നിവരാണ് അന്വേഷണം നടത്തിയത്. ഡി.വൈ.എസ്.പിയായിരുന്ന എ.ജെ ജോർജ്ജാണ് കുറ്റപത്രം സമർപ്പിച്ചത്.

Summary: bribe taken to provide electricity connection; Ex-Overseer of Koyaldi KSEB office sentenced to five years rigorous imprisonment and fine