ആവള മഠത്തില്‍മുക്കില്‍ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത് മടങ്ങിയ ആള്‍ക്കുനേരെ ആക്രമണം; ആക്രമിച്ചത് അയല്‍വാസികളായ യുവാക്കള്‍, പിന്നില്‍ ലഹരിമാഫിയയെന്ന് സി.പി.എം


പേരാമ്പ്ര: ആവള മഠത്തില്‍മുക്കില്‍ നടന്ന ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത് മടങ്ങിയ ആള്‍ക്കുനേരെ ആക്രമണം. കണ്ണങ്കോട് പ്രദീപ് കുമാറിനെയാണ് (49) വീട്ടിലേക്ക് പോകുന്ന വഴി മൂന്നംഗസംഘം ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.

ആക്രമണത്തെ തുടര്‍ന്ന് പ്രദീപിന്റെ കാലിന്റെ എല്ലുപൊട്ടി. വീടിനടുത്തുള്ള മൂന്ന് യുവാക്കളാണ് ആക്രമിച്ചതെന്ന് പ്രദീപന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വീടിന് തൊട്ടടുത്തുള്ള വഴിയില്‍വെച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തിനു പിന്നില്‍ ലഹരിമാഫിയയാണെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം പാറപ്പുറം ബ്രാഞ്ച് അംഗവും സി.ഐ.ടി.യു മേഖലാ കമ്മിറ്റിയംഗവുമാണ് പ്രദീപ് കുമാര്‍. മഠത്തില്‍ മുക്കില്‍ സി.പി.എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.