അരിക്കുളം കൊലപാതകം; പ്രതി താഹിറ ലൈബ്രറി സയന്‍സ് ബിരുദധാരി, എലിവിഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മൊബൈലില്‍ സെര്‍ച്ച് ചെയ്തു, കൊലപാതകത്തിനായി നടത്തിയത് ഒരുമാസത്തിലേറെ നീണ്ട ആസൂത്രണമെന്ന് കണ്ടെത്തല്‍


പേരാമ്പ്ര: അരിക്കുളത്ത് 12 വയസ്സുകാരനെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകത്തിനായി ഒരുമാസത്തിലേറെ നീണ്ട ആസൂത്രണം നടന്നെന്ന് കണ്ടെത്തല്‍. ലൈബ്രറി സയന്‍സ് ബിരുദധാരിയായ താഹിറ പേസ്റ്റ് രൂപത്തിലുള്ള എലി വിഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മൊബൈലില്‍ സെര്‍ച് ചെയ്തതു പൊലീസ് കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിരുന്നു. ഏപ്രില്‍ 17നാണ് അഹമ്മദ് ഹസന്‍ രിഫായി കൊല്ലപ്പെടുന്നത്. പിതാവിന്റെ സഹോദരി താഹിറ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഭക്ഷ്യവിഷബാധയാണെന്ന് സംശയിച്ച സംഭവം പിന്നീട് കൊലപാതകമാണെന്നു തെളിഞ്ഞു.

അരിക്കുളത്തെ അതേ കടയില്‍ നിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ച മറ്റാര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടായില്ല എന്നതും സംശയം വര്‍ധിപ്പിച്ചു. അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തിലുണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഐസ്‌ക്രീമില്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത രാസവസ്തുവാണിത്.

മനഃപൂര്‍വം ചേര്‍ക്കാതെ ഇത് ഒരിക്കലും ഐസ്‌ക്രീമില്‍ എത്തില്ല. ഈ സാഹചര്യത്തിലാണ് വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയത്.

മരിച്ച കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറയായിരുന്നു ഐസ്‌ക്രീം വാങ്ങി നല്‍കിയത്. ഇവരെ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ തന്നെ പൊലീസിനു സംശയമുണ്ടായിരുന്നു. താഹിറ നല്‍കിയ മൊഴിയിലെ വൈരുധ്യമാണ് പൊലീസിനു പ്രതിയിലേക്കുള്ള യാത്ര എളുപ്പമാക്കിയത്. ഐസ്‌ക്രീം വാങ്ങിയ ശേഷം താന്‍ നേരെ സഹോദരന്‍ മുഹമ്മദലിയുടെ വീട്ടിലേക്ക് പോയി എന്നാണ് താഹിറ പൊലീസിന് മൊഴി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോള്‍ അത് കള്ളമാണെന്നു വ്യക്തമായി.

ഐസ്‌ക്രീം വാങ്ങി സ്വന്തം തറവാട്ടു വീട്ടിലേക്ക് പോയ താഹിറ അരമണിക്കൂറോളം കഴിഞ്ഞാണ് അവിടെ നിന്ന് മുഹമ്മദലിയുടെ വീട്ടിലേക്ക് പോയത്. ഒടുവില്‍ കുറ്റം സമ്മതിച്ച താഹിറ സഹോദരന്റെ ഭാര്യയോടുള്ള മുന്‍ വൈരാഗ്യമാണ് ഇത് ചെയ്യാന്‍ കാരണമെന്നു തുറന്നു പറഞ്ഞു. താഹിറ വാങ്ങി നല്‍കിയ ഐസ്‌ക്രീം രിഫായി മാത്രമാണ് കഴിച്ചത്. മാതാവും 2 സഹോദരങ്ങളും ഈ സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്.