കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; ഇരുകാലുകളിലും സ്വർണ്ണം കെട്ടി കടത്താൻ ശ്രമിച്ച വടകര ചോമ്പാല സ്വദേശി പിടിയിൽ


മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 80 ലക്ഷത്തിന്‍റെ സ്വര്‍ണവുമായി ഒരാളെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തു.

മസ്ക്കറ്റില്‍ നിന്നെത്തിയ ചോമ്പാലയിലെ പി. അജാസില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. മസ്കറ്റില്‍നിന്നു ഗോ എയര്‍ വിമാനത്തിലെത്തിയ ഇയാളെ കണ്ണൂരില്‍ നിന്നെത്തിയ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ചെക്കിംഗ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പൊളിത്തീന്‍ കവറിലാക്കി ഇരുകാലുകളിലും കെട്ടിയാണ് കടത്താന്‍ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ളത് പിടികൂടുമ്പോൾ 1,763 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും 1578 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് 80 ലക്ഷം രൂപ വരും.