അനീഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍; ചെറുപ്പം മുതലേ കലാവാസനയുണ്ടായിരുന്ന അനീഷ് മനോഹരമായി ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു


പേരാമ്പ്ര: പേരാമ്പ്ര ചാലിക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കല്ലൂര്‍ പുളിക്കൂര്‍ മീത്തല്‍ അനീഷിന്റെ ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പില്‍ വച്ച് നടന്നു. മുപ്പത്തെട്ട് വയസ്സായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്ന അനീഷ് ഒരു മികച്ച ചിത്രക്കാരന്‍ കൂടിയായിരുന്നു.

ചെറുപ്പം മുതലേ കലാവാസനയുണ്ടായിരുന്ന അനീഷ് മനോഹരമായി ചിത്രങ്ങള്‍ വരയ്ക്കുകയും പാട്ട് പാടുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ ഏക ആശ്രമായിരുന്ന അനീഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പേരാമ്പ്ര-ഉള്ള്യേരി റോഡില്‍ ചാലിക്കരയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ അനീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ട പരിക്കുപറ്റിയ ഉള്ള്യേരി സ്വദേശി മമ്മദ്‌കോയ ബുധനാഴ്ച്ച രാത്രി മരണപ്പെട്ടിരുന്നു. പരേതനായ ഗോവിന്ദന്റെയും ദേവിയുടെയും മകനാണ് അനീഷ്. ഭാര്യ: വിജില. സഹോദരങ്ങള്‍: റീജ സുരേന്ദ്രന്‍, റീനശ്യാം (നടുവണ്ണൂര്‍ സ്‌കൂള്‍ പ്ലസ്ടു അധ്യാപിക), അനിത രാജന്‍.