24 ാം വയസ്സിലുണ്ടായ അപകടത്തിന് 64 ാം വയസ്സില്‍ ശസ്ത്രക്രിയ; അലമാര തകര്‍ന്ന് ചില്ല് തുളച്ചുകയറിയ തോടന്നൂര്‍ സ്വദേശിയുടെ കയ്യില്‍ നിന്നും ചില്ലിന്റെ അവശിഷ്ടം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 40 വര്‍ഷത്തിനുശേഷം


വടകര: നാല്‍പ്പതുവര്‍ഷം മുമ്പ് കൊയിലാണ്ടിയിലുണ്ടായ അപകടത്തില്‍ അലമാര തകര്‍ന്ന് കയ്യില്‍ തറച്ച ചില്ലിന്റെ അവശിഷ്ടം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വടകര തോടന്നൂര്‍ സ്വദേശി കെ.കെ.നായരുടെ കയ്യില്‍ നിന്നാണ് ചില്ല് പുറത്തെടുത്തത്.

ഇപ്പോള്‍ 64 വയസുള്ള കെ.കെ.നായരുടെ 24ാം വയസിലായിരുന്നു അപകടം സംഭവിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്തെ അലമാരയുടെ വാതിലിന്റെ ചില്ല് തകര്‍ന്ന് കയ്യില്‍ തുളച്ചുകയറുകയായിരുന്നു. അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ചില്ലിന്റെ ഭാഗം നീക്കിയിരുന്നു.

എന്നാല്‍ തുടര്‍ന്നും വേദനയും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. വിവിധ ആശുപത്രികളിലായി വീണ്ടും രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും അവശിഷ്ടം പൂര്‍ണമായി നീക്കാനായില്ല. ഇതോടെയാണ് വീണ്ടും ശസ്ത്രക്രിയ നടത്തിയത്. സഹകരണ ആശുപത്രി ജനറല്‍ സര്‍ജറി വിഭാഗത്തിലെ സര്‍ജന്‍ ഡോ. അനുഷ് നാഗോട്ട് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി.