മോഷണ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പിടികിട്ടാപ്പുള്ളി 33 വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് പൊലീസിന്റെ പിടിയില്‍


കോഴിക്കോട്: നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ 1990ല്‍ മോഷണം നടത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി 33 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിന്റെ പീടിയിലായി. കോഴിക്കോട് എരഞ്ഞിപ്പാലം ഈസ്റ്റ് നടക്കാവ് ഓര്‍ക്കാട്ട് വയല്‍ മുഹമ്മദ് സലാല്‍ എന്ന സലീലാണ് അറസ്റ്റിലായത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ കോടതിയില്‍ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി പൊലീസിനേയും, കോടതിയേയും കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളില്‍ ഒളുവില്‍ കഴിഞ്ഞു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കേസിന് ഹാജരാകാതിരുന്നതിനാല്‍ 2013 മുതല്‍ ഇയാളെ കോടതി നടക്കാവിലെ 2 കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ കസബ, കുന്ദമംഗലം തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളിലും ആ കാലഘട്ടങ്ങളില്‍ സമാനമായ പല കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ഇനി പൊലീസ് അന്വേഷിച്ച് വരില്ലെന്നും, ദൂരെ എവിടെയെങ്കിലും സുഖമായി ജീവിക്കാമെന്നും കരുതി ഇയാള്‍ കോഴിക്കോടുള്ള താമസ സ്ഥലം ഒഴുവാക്കി കണ്ണൂര്‍ ജില്ലയില്‍ വാടകക്ക് വീടെടുത്ത് കുടുംബസമേതം ആര്‍ഭാടമായി ജീവിതം നയിച്ച് വരുകയായിരുന്നു.

പി.കെ.ജിജീഷ് നടക്കാവ് ഇന്‍സ്‌പെക്ടറായി ചുമതല ഏറ്റെടുത്ത ശേഷം പഴയ കാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതികള്‍, കേസുകളില്‍ കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വരെ കണ്ടെത്തി, കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി നടത്തിയ ശ്രമകരമായ അന്വേഷണ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് സലീലിനെ കണ്ണൂരില്‍ വെച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.

ഫോണ്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച ശേഷം നിരവധി ഫോണ്‍ നമ്പറുകള്‍ അനലൈസ് ചെയ്ത ശേഷം പ്രതിയുടെ താമസ സ്ഥലം കണ്ടെത്തുകയായിരുന്നു. ഇത്തരത്തില്‍ പഴയ കാല കേസുകളില്‍പ്പെട്ട പല പ്രതികളുടേയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

നടക്കാവ് സബ്‌പെക്ടര്‍ കൈലാസ് നാഥ് എസ്.ബി., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി.ശ്രീകാന്ത്, ബൈജു പി.കെ. എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ജെ.എഫ് സി എം നാല് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ശേഷം കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.