മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപം അതിവേഗത്തില്‍ വന്ന ബസ് സകൂട്ടറിലിടിച്ച് അപകടം; പരിക്കേറ്റ യുവതി മരിച്ചു


കോഴിക്കോട്: അതിവേഗത്തില്‍ വന്ന ബസ് സ്‌കൂട്ടറിലിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. പാലാഴി പത്മാലയത്തില്‍ രശ്മി (38)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ മാവൂര്‍ റോഡില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം നടന്നത്. സിറ്റി ബസ് ‘മോര്‍ണിങ് സ്റ്റാര്‍’ രശ്മി സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ബസിന് മുന്നിലായി ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനെ ഇടിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നും യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിച്ചശേഷവും ഡ്രൈവര്‍ നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നുവെന്നും വ്യക്തമാക്കി.

ബസ്സിടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടറില്‍നിന്ന് യുവതി ബസിനടിയിലേക്ക് തെറിച്ചുവീണു. ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറി ഗുരുതരമായി പരിക്കേറ്റു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.20-ഓടെ മരിച്ചു. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബസ് ജീവനക്കാരുടെ പേരില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു.

ആലുവ കൂട്ടുങ്കല്‍ ഉണ്ണിയുടെയും പത്മാലയത്തില്‍ ഉഷയുടെയും മകളാണ്. ഭര്‍ത്താവ്: ജ്യോഗേഷ്. മക്കള്‍: നിവേദ്യ (11), നീരവ് (5) (ഇരുവരും ചേവായൂര്‍ ഭവന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരന്‍: അഭിലാഷ് (ബെംഗളൂരു). സഞ്ചയനം ഞായറാഴ്ച.