പാലേരിയില്‍ ഒരു സംഘം വീട്ടില്‍ കയറി ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ മകന്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളെന്ന് പൊലീസ്


പേരാമ്പ്ര: പാലേരിയില്‍ രാത്രി പതിനൊന്നുമണിയോടെ ഒരു സംഘം വീട്ടില്‍ കയറി ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയതായി പരാതി. പുറവൂര്‍ സ്വദേശി മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘം മുഹമ്മദലിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്ന് ഭാര്യ പേരാമ്പ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് അക്രമികള്‍ മുഹമ്മദലിയെ മര്‍ദ്ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് പേരാമ്പ്ര പൊലീസ് നടത്തിയ അന്വേഷണത്തില്‍ തീക്കുനിയിലെ ഒരു വീട്ടില്‍ നിന്നും മുഹമ്മദലിയെ കണ്ടെത്തി.

മുഹമ്മദലിയുടെ മകനും പാലേരി സ്വദേശിയായ പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും കഴിഞ്ഞദിവസം വിവാഹം കഴിക്കാനായി മകന്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുവരുകയും ചെയ്തിരുന്നു. ഈ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് അക്രമത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അക്രമത്തിന് ഇരയായ മുഹമ്മദലി സി.പി.എം പ്രവര്‍ത്തകനും പുറവൂര്‍ ബ്രാഞ്ച് അംഗവുമാണ്. എസ്.ഡി.പി.ഐ അക്രമിസംഘമാണ് മുഹമ്മദലിയെ ആക്രമിച്ചതെന്ന് സി.പി.എം പാലേരി ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മകനും പെണ്‍കുട്ടിയും എവിടെയാണെന്ന് ചോദിച്ച് മുഹമ്മദലിയെ മര്‍ദ്ദിക്കുകയായിരുന്നെന്നും ഇവരുടെ കസ്റ്റഡിയില്‍ മുഹമ്മദലിയ്ക്ക് ക്രൂരമായ മര്‍ദ്ദമേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Summary: A gang attacks cpm member Muhammadali from Paleri