പല തവണ ചവിട്ടി, തല ചുമരിൽ ഇടിച്ചു; പേരാമ്പ്ര രാമല്ലൂരിൽ മകന്റെ ക്രൂര മർദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു


പേരാമ്പ്ര: മകന്റെ ക്രൂര മര്‍ദ്ദനമേറ്റ് ഒരുമാസത്തോളമായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങരതാഴ പുതിയോട്ട് പറമ്പില്‍ നാരായണി ആണ് മരിച്ചത്. എൺപത്തിരണ്ട് വയസായിരുന്നു.

അക്രമം നടന്ന ദിവസം തന്നെ ഏക മകന്‍ പി.ടി. രാജീവനെ (49) പേരാമ്പ്ര പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തിരുന്നു.

മെയ് ഒന്നിന് വൈകിട്ട് ഏഴോടെയാണ് അക്രമമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാരായണി കഴിഞ്ഞ ദിവസം രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.

സംഭവം നടന്ന ദിവസം രാജീവനും അമ്മ നാരായണിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജീവന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ വെച്ച് ക്രൂരമായ രീതിയിലുള്ള മര്‍ദ്ദനമാണ് അമ്മയ്ക്കു നേരെയുണ്ടായതെന്ന് പോലീസ് പറഞ്ഞു.

രാജീവൻ നാരായണിയുടെ തല ചുമരിലിടിക്കുകയും പലതവണ ചവിട്ടി വീഴ്ത്തുകയും ചെയ്തു. വീടിന്റെ മുന്‍ ഭാഗത്തെ പടിയിലെ ഗ്രാനൈറ്റില്‍ തലയിടിച്ച് തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായി.

കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളെ രാജീവന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി തടയുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത രാജീവന്‍ കൊയിലാണ്ടി സബ് ജയിലിലാണ് ഇപ്പോള്‍. അമ്മ മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.