തൃശ്ശൂരില്‍ വാടക തർക്കത്തിനൊടുവിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ


തൃശൂര്‍: കിഴുത്താണിയില്‍ വാടക തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കോമ്പാറ സ്വദേശി ചേനത്ത്പറമ്പില്‍ ഷാജു (47), ഭാര്യ രഞ്ജിനി (39), പൊറുത്തിശ്ശേരി സ്വദേശി ചേനത്ത് പറമ്ബില്‍ ലോറന്‍സ് (50). ഭാര്യ സിന്ധു (39) എന്നിവരാണ് പോലീസ് പിടിയിലായത്. ഇരിങ്ങാലക്കുടയിലെ ഡ്രൈവിംഗ് സ്കൂള്‍ അധ്യാപകനും കിഴുത്താണി സ്വദേശിയുമായ സൂരജ് ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്.

ഉത്രാട ദിവസം ഉച്ചയോടെയാണ് സൂരജ് മർദ്ദനമേറ്റ് മരിച്ചത്. കീഴുത്താണിയിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടപറമ്പിൽ ശശിധരനും വീട്ടുടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് വീട്ടുടമയും സംഘവും കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിൽ താമസിക്കാൻ എന്ന നിലയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

കമ്പിവടി, മരവടി എന്നിവ കൊണ്ടുള്ള ആക്രമണത്തിൽ ശശിധരനും മക്കളായ സൂരജ് , സ്വരുപ് എന്നിവർക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സൂരജിനെയും സ്വരൂപിനെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കില്ലും സൂരജ് മരണപെടുകയായിരുന്നു. സ്വരൂപ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.